കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ. പിണറായിക്കെതിരെ ഇഡി നടത്തുന്ന രാഷ്ട്രീയ വേട്ടയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ജയരാജന് ആവശ്യപ്പെട്ടു. അകത്താക്കാനാണ് തീരുമാനമെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമാണ്.
ഇവരെ ചോദ്യം ചെയ്യാൻ പോലും ഇഡി തയ്യാറാകുന്നില്ലെന്നും വിമര്‍ശനമുണ്ട്. മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഎം വിലയിരുത്തല്‍. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചിരുന്നു. കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും ഗോവിന്ദൻ വിമര്‍ശിച്ചു.
പിണറായി വിജയനെതിരെ യുഡിഎഫ് സർക്കാർ കേസെടുത്താൽ അത് ബിജെപി കോൺഗ്രസ് ഡീലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാന സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ തീരുമാനം. മൂന്ന് വർഷമായി കേന്ദ്ര ഏജൻസികൾ അന്വേഷിച്ച കേസിലാണ് അസാധാരണ ട്വിസ്റ്റ്.



