കുവൈത്ത് സിറ്റി: യൂറോപ്യൻ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലിയും തൊഴിൽ വിസയും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രമുഖ തൊഴിൽ ഏജൻസി ഉടമ അറസ്റ്റിൽ. ഏഷ്യക്കാരായ 25-ഓളം പ്രവാസികൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. യൂറോപ്പിൽ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തുള്ള ഏജൻസിയുടെ പരസ്യം കണ്ടാണ് പ്രവാസികൾ ഇവരെ സമീപിച്ചത്. യോഗ്യതയ്ക്കും പ്രവൃത്തിപരിചയത്തിനും അനുസരിച്ച് ജോലി നേടിത്തരാമെന്നും വിസ ശരിയാക്കി നൽകുമെന്നും ഏജൻസി ഉടമ വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് ഓരോ വ്യക്തിയിൽ നിന്നും 2,000 മുതൽ 2,500 കുവൈത്ത് ദിനാർ വരെ (ഏകദേശം 5.5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ) ഇയാൾ ഈടാക്കി. അപേക്ഷകൾ മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന കരാറിലും ഒപ്പുവെപ്പിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ ജോലിയോ ലഭിക്കാതായതോടെ പ്രവാസികൾ ഏജൻസിയെ തുടർച്ചയായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. പിന്നീട് കമ്പനിയുമായി ബന്ധപ്പെടരുതെന്നും വിസ ശരിയായാൽ അറിയിക്കാമെന്നുമായിരുന്നു അധികൃതരുടെ നിലപാട്. തുടർന്ന് നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, തുക വിസ നടപടികൾക്കായി ചെലവഴിച്ചെന്നും പണം തിരികെ നൽകാനാകില്ലെന്നുമാണ് ഏജൻസി ഉടമ വ്യക്തമാക്കിയത്. ഇതോടെയാണ് തട്ടിപ്പിനിരയായവർ തലസ്ഥാന ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.



