രാജ്യത്ത് സർക്കാർ സ്കൂളുകളിലെ അധിക അധ്യാപകരുടെ എണ്ണം കുറയ്ക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിദേശികളായ അധ്യാപകരുടെ സേവനമാണ് ആദ്യ ഘട്ടത്തിൽ അവസാനിപ്പിക്കുക. അറബ് രാജ്യങ്ങളിൽ നിന്നുള്ളവരും മറ്റ് വിദേശികളുമായ 7,019 അധ്യാപകർക്ക് മന്ത്രാലയം പിരിച്ചുവിടൽ നോട്ടീസ് അയച്ചു തുടങ്ങി. കുവൈറ്റിന്റെ ഔദ്യോഗിക ഗവൺമെന്റ് ആപ്പായ ‘സഹേൽ’ (Sahel) വഴിയാണ് അധ്യാപകർക്ക് പിരിച്ചുവിടൽ അറിയിപ്പുകൾ ലഭിക്കുന്നത്. മന്ത്രാലയം നടത്തിയ സമഗ്രമായ പരിശോധനയിൽ വിവിധ വിഷയങ്ങളിലും പഠന ഘട്ടങ്ങളിലുമായി 33,268 അധ്യാപകരുടെ അമിത ബാഹുല്യം കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളിലെ യഥാർത്ഥ ആവശ്യകതയ്ക്ക് അനുസൃതമായി അധ്യാപകരുടെ എണ്ണം പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ മന്ത്രാലയത്തിന് പ്രതിവർഷം ഏകദേശം 4.2 കോടി കുവൈത്തി ദിനാർ ശമ്പളച്ചെലവിൽ ലാഭിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.ആദ്യഘട്ടത്തിൽ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച 7,019 പേരിൽ 1,551 പുരുഷന്മാരും 5,468 സ്ത്രീകളും ഉൾപ്പെടുന്നു. അറബിക്, ഇംഗ്ലീഷ്, ഇസ്ലാമിക് എജ്യുക്കേഷൻ, ആർട്സ്, മ്യൂസിക്, മാത്തമാറ്റിക്സ്, സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ തുടങ്ങിയ പ്രമുഖ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെയാണ് ഈ തീരുമാനം പ്രധാനമായും ബാധിച്ചിരിക്കുന്നത്.
നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നോട്ടീസുകൾ നൽകുന്നതെന്നും അധ്യാപകരുടെ അർഹമായ ആനുകൂല്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ യോഗ്യരായ സ്വദേശി പൗരന്മാർക്ക് അധ്യാപക തസ്തികകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഈ പുനഃസംഘടനയിലൂടെ കുവൈറ്റ് ലക്ഷ്യമിടുന്നത്. അതേസമയം സ്വദേശികളുടെ ലഭ്യതക്കുറവുള്ള നിർദ്ദിഷ്ട വിഷയങ്ങളിൽ വിദേശങ്ങളിൽ നിന്നുള്ള അധ്യാപക നിയമനം തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.



