ഫിഫ ലോകകപ്പില്‍ 30 മത്സരംകളിക്കുന്ന താരമെന്ന റെക്കോഡ് തൊട്ട് ലയണല്‍ മെസ്സി

ലോകകപ്പില്‍ ലയണല്‍ മെസ്സി ഇപ്പോള്‍ കളിക്കുന്നത് റെക്കോഡുകളെ തകര്‍ക്കുന്നത് ലക്ഷ്യമിട്ടാണ്. ലോകകപ്പില്‍ ഏറ്റവുമധികം ഗോളെന്ന നേട്ടത്തിലെത്തിയ മെസ്സി, ഇപ്പോഴിതാ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഖ്യാതിയിലേക്ക് എത്തിയിരിക്കുന്നു. കേപ് വെര്‍ദെക്കെതിരായ മത്സരത്തോടെയാണ് താരം റെക്കോഡ് തൊട്ടത്. ഇതുവരെ കളിച്ചത് 30 ലോകകപ്പ് മത്സരങ്ങളാണ്. 2006 ലോകകപ്പില്‍ സെര്‍ബിയക്കെതിരെയായിരുന്നു ആദ്യമത്സരം. പിന്നീട് എല്ലാ ലോകകപ്പിലും മെസ്സി കളിച്ചു. 2022 ല്‍ കിരീടവും ചൂടിയിട്ടുണ്ട് മെസ്സി. 2026 ലോകകപ്പില്‍ ആദ്യമത്സരത്തില്‍ ഹാട്രിക് നേടിയ മെസ്സി, ഇപ്പോള്‍ ഏഴാം ഗോളോടെ തിളങ്ങുകയാണ്

അര്‍ജന്റീന-കേപ് വെര്‍ദെ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് ഈ ലോകകപ്പിലെ തന്റെ ഗോള്‍ നേട്ടം ഏഴില്‍ എത്തിച്ചത്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയാണ് മെസ്സിക്ക് പിന്നില്‍. അള്‍ജീരിയക്കെതിരായ ഹാട്രികിന് പുറമെ, ഓസ്ട്രിയയ്ക്ക് എതിരെ രണ്ടുഗോളും നേടി. ജോര്‍ദാനെതിരെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മെസ്സി ഒരുഗോളടിച്ചു. അന്ന് പകരക്കാരനായാണ് മെസ്സി കളിക്കാനെത്തിയത്. ഇതിന് ശേഷമാണ് ഇപ്പോള്‍ കേപ് വെര്‍ദെക്കെതിരെയും മെസ്സി ഗോളടിച്ചത്. അതേസമയം, ലോകകപ്പില്‍ ഏറ്റവുമധികം അസിസ്റ്റുകള്‍ പേരിലുള്ള താരവും ഇനി മെസ്സിയാണ്. ഒമ്പത് അസിസ്റ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

അതേസമയം, ഫിഫ ലോകകപ്പിലെ താരങ്ങളുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി പവര്‍ റാങ്കിങ്ങിലും ഒന്നാമതാണ് മെസ്സി. ലോകകപ്പില്‍ ആദ്യമായാണ് കളിക്കാരുടെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തി ഫിഫ പവര്‍ റാങ്കിങ് തയാറാക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെയും നോക്കൗട്ടിലെ ആദ്യ മത്സരങ്ങളിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലുള്ള പവര്‍ റാങ്കിങ്ങാണ് ഫിഫ പുറത്തുവിട്ടിരുന്നത്. മെസ്സിക്ക് പിന്നില്‍ എംബാപ്പെയുമുണ്ട്. ഗോളിലും റാങ്കിങ്ങിലും മെസ്സി-എംബാപ്പെ പോരാണ് ഇപ്പോള്‍ അവേശം വിതറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *