റിയാദ്: സൗദിയുടെ കപ്പൽ ഗതാഗത മേഖലയിൽ 2000 ത്തിലധികം പേർക്ക് വിദഗ്ധ പരിശീലനം നൽകി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി. ഈ വർഷം ആദ്യ പാദം മാത്രം 60 പ്രത്യേക പരിശീലന കോഴ്സുകളാണ് പരിശീലനത്തിനായി സംഘടിപ്പിച്ചത്. ഈ കാലയളവിൽ 2,300-ലധികം മാരിടൈം ട്രെയിനിംഗ് കോഴ്സ് സർട്ടിഫിക്കറ്റുകൾ നൽകുകയും വിവിധ റാങ്കുകളിലും തസ്തികകളിലുമുള്ള 2,442 വിദേശ മാരിടൈം കോംപിറ്റൻസി സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ജീവനക്കാരുടെ യോഗ്യതയും പ്രൊഫഷണൽ നിലവാരവും ഉറപ്പുവരുത്താനും മേഖലയിലുള്ളവരുടെ പൂർണ സജ്ജത ഉറപ്പാക്കാനുമാണ് പരിശീലനത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. കപ്പലുകൾ പ്രവർത്തിപ്പിക്കുന്നതിന് യോഗ്യരായ വിദഗ്ദ്ധരെ കണ്ടെത്തുകയും സൗദി ഉദ്യോഗാർഥികളുടെ കഴിവുകൾ വളർത്താനും അവരെ ഈ മേഖലയിൽ ശാക്തീകരിക്കാനുമാണ് മുൻഗണനയെന്നും അതോറിറ്റി വ്യക്തമാക്കി. സൗദി അറേബ്യയുടെ ‘നാഷണൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് സ്ട്രാറ്റജി’, ‘വിഷൻ 2030’ എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് പരിശീലനം പുരോഗമിക്കുന്നത്.
