തിരുവനന്തപുരം: പതിവ് പോലെ ഇത്തവണയും ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 694.96 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 126.31 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്നാണ് സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കൺസ്യൂമർഫെഡിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകൾ വഴി മാത്രം ഉത്രാടത്തിന് 20 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഓണത്തോടനുബന്ധിച്ച് ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും പ്രമുഖ ഔട്ട്ലെറ്റുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. മലയാളി ഓണാഘോഷത്തിൽ മദ്യത്തിന് കുറവൊന്നും വരുത്തിയില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഏത് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചതെന്ന വിവരം സംസ്ഥാന സർക്കാർ പുറത്തുവിട്ടിട്ടില്ല.



