മക്ക: ഉംറ സീസൺ ആരംഭിച്ച് ഒന്നര മാസത്തിനിടെ ഉംറക്കെത്തിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. രാജ്യത്തിന്റെ പുറത്തുനിന്ന് ഉംറ തീർഥാടനത്തിനെത്തിയവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത് പാകിസ്താനിൽ നിന്നാണ്. ഹിജ്‌റ കലണ്ടർ പ്രകാരം ദുൽഹജ്ജ് 15-നാണ് പുതിയ ഉംറ സീസണിന് തുടക്കമായത്. മുഹറം അവസാനം വരെയുള്ള കണക്കുകൾ പുറത്തുവരുമ്പോഴാണ് റെക്കോർഡ് വർധന. ഒന്നര മാസത്തിനിടെ രാജ്യത്തിന് പുറത്തുനിന്ന് ഉംറ വിസയിൽ എത്തിയത് 9,31,500 തീർഥാടകർ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22.5 ശതമാനം വർധന രേഖപ്പെടുത്തി. വിദേശത്തുനിന്ന് മൊത്തം 12.7 ലക്ഷം പേർ ഉംറ നിർവഹിച്ചിട്ടുണ്ട്. സൗദി
ഹജ്ജ്, ഉംറ മന്ത്രാലയവും ഗസ്റ്റ്‌സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമും ചേർന്നാണ് കണക്കുകൾ വ്യക്തമാക്കിയത്.
ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് പാകിസ്താനിൽ നിന്നാണ്. രണ്ട് ലക്ഷം പേരാണ് ഇവിടെനിന്ന് മാത്രം ഉംറ നിർവഹിക്കാൻ എത്തിയത്. ഒരു ലക്ഷത്തി എഴുപതിനായിരം തീർഥാടകരുമായി ഇന്തോനേഷ്യ രണ്ടാം സ്ഥാനത്താണ്. ഇറാഖിൽ നിന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം പേരും ഉംറക്കെത്തി.
