കോട്ടയം: കോട്ടയം പാലാ നഗരസഭയിൽ എൽ.ഡി.എഫും യു.ഡി.എഫിലെ വിമതവിഭാഗവും ഒന്നിച്ച് ഭരണം പിടിച്ചതിന് പിന്നാലെ പരസ്യ പോര്. കോൺഗ്രസിലെ വിമതവിഭാഗത്തിലെ അംഗങ്ങളാണ് പരസ്യപോരുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ബിജു മാത്യുസും ടോണി തൈപ്പറമ്പിലുമാണ് പരസ്പരം പോരുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ബിജു മാത്യുസ് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷിനെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
നാട്ടകം സുരേഷിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമാണ് പാലാ നഗരസഭയിലെ സംഭവവികാസങ്ങളെന്ന് ബിജു ആരോപിച്ചിരുന്നു. നാട്ടകം സുരേഷ് കോൺഗ്രസ് അംഗങ്ങളുടെ വാക്കുകൾ വിലമതിക്കാതെ സ്വതന്ത്ര കൂട്ടായ്മയിലെ പുളിക്കക്കണ്ടം വിഭാഗം പറയുന്നുത് മാത്രം കേട്ട് പ്രവർത്തിച്ചു. ബിനു പുളിക്കക്കണ്ടം വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽനിന്ന് പുറത്താക്കിയതെന്നും ബിജു മാത്യുസ് ആരോപിച്ചിരുന്നു. എന്നാൽ, നാട്ടകം സുരേഷിനെതിരായ ബിജു മാത്യൂസിന്റെ പ്രസ്താവനയ്ക്കെതിരേ വിമതവിഭാഗത്തിലെ പ്രമുഖനായ ടോണി തൈപ്പറമ്പിൽ രംഗത്തെത്തി.
പ്രസ്താവന മറ്റ് സഹ കൗൺസിലർമാരുടെ അറിവോടെയോ സമ്മതത്തോടെയോ നടത്തിയതല്ല. കോൺഗ്രസിനെ സ്നേഹിക്കുകയും പാർട്ടിയോടൊപ്പം നിൽക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ ബിജു മാത്യൂസിന്റെ പ്രസ്താവന ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ നാട്ടകം സുരേഷ് എം.എൽ.എ തന്റെ കർത്തവ്യമാണ് നിർവഹിച്ചത്. അതിനെതിരേ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും ടോണി തൈപ്പറമ്പിൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസത്തിനും ക്ഷതമേൽപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.



