ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെംഗളൂരിലെ ക്ഷേത്രത്തിൽ സ്വീകരണം. ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് പോറ്റി എത്തിയത്. മുൻപ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റി. കൂടെയുള്ളവർ മാലയിട്ടാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സ്വീകരിച്ചത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് കിട്ടിയതോടെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമ്മങ്ങളിൽ പങ്കെടുക്കാനാണ് 20 ദിവസത്തെ ഇളവ് അനുവദിച്ചത്.
അതേസമയം, സ്വീകരണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നാണ് ഭാരവാഹികളുടെ പ്രതികരണം. പ്രതികരിക്കാൻ ഇല്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും വ്യക്തമാക്കി. രമേഷ് റാവുവിന്റെ നേതൃത്വത്തിൽ ആണ് സ്വീകരണം നൽകിയത്. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടാൻ സഹായിച്ചത് രമേഷ് റാവു ആണ്. ശബരിമലയിൽ നിന്ന് ദ്വാരപാളികളും വാതിൽപാളിയും ഏറ്റുവാങ്ങിയത് രമേഷ് റാവുവിന്റെ നേതൃത്വത്തിൽ ആയിരുന്നു. രമേശിന്റെ വീട്ടിൽ പൂജ നടത്താൻ എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ കാണിച്ചാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യത്തിൽ ഇളവ് തേടിയത്.



