കൊച്ചി: വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബുറഹ്മാന്‍. രാജ്യത്തിൻ്റെയും കേരളത്തിൻ്റെയും മതനിരപേക്ഷ ഫേബ്രിക്കിന് വിരുദ്ധമാണ് സർക്കാർ നിലപാട്. കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും ജനം പ്രതീക്ഷിക്കുന്ന നിലപാടല്ല ഇതെന്നും മുജീബുറഹ്മാന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജമാഅത്തെ നേതാവിൻ്റെ വിമർശനം.
കേന്ദ്ര സർക്കാർ നിയമിച്ച ഗവർണറല്ല സംസ്ഥാനത്തെ ഭരണാധികാരിയെന്നും മുജീബുറഹ്മാന്‍ ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചിട്ടുണ്ട്. ഗവർണറുടെ നടപടികളിൽ യോജിക്കാവുന്നതിനോട് യോജിച്ചും പൊരുതി നിൽക്കേണ്ടതിനോട് അങ്ങനെയുമാണ് ഒരു ജനാധിപത്യ ഭരണകൂടം നിലനിൽക്കേണ്ടത്. ഗവർണറുടെ നിർദേശം അതേപടി താഴേക്ക് നൽകിയ ചീഫ് സെക്രട്ടറിയുടെ നടപടി സർക്കാർ തിരുത്തണം. ഉദ്യോഗസ്ഥ ഭരണം സംസ്ഥാനത്ത് അനുവദിക്കരുതെന്നും മുജീബുറഹ്മാന്‍ ആവശ്യപ്പെട്ടു.
സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശത്തിനു പിന്നാലെയാണ് ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബുറഹ്മാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
