കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റിമാൻഡിലായി 48ാം ദിവസമാണ് ഡോ. റാമിന് ജാമ്യം കിട്ടുന്നത്. അഞ്ചരക്കണ്ടി കോളേജിൽ കയറരുതെന്നാണ് നിർദേശം.
ജൂലൈ 24നാണ് ഡോ.എം.കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതും റിമാൻഡ് ചെയ്യുന്നതും. തുടർന്ന് 5 കസ്റ്റഡിയിൽ ചോദ്യം ചെയ്തു. തെളിവെടുപ്പും നടത്തി. ഇതെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു എം.കെ. റാമിന്റെ ആവശ്യം. അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ കയറരുത്, വിദ്യാർത്ഥികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഏപ്രിൽ 10നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
ഡോ. എം.കെ. റാം ജാതീയ അധിക്ഷേപം നടത്തിയതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് വീട്ടുകാരുടെ പരാതി. എന്നാൽ മരണവുമായി തനിക്ക് ബന്ധമില്ലെന്നും ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നിതിൻ രാജിന്റെ ആത്മഹത്യക്ക് പിനിലെന്നുമാണ് ഡോ. റാം വാദിച്ചത്. 100 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് റാമിനെ പിടികൂടാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ ഉണ്ടായ വീഴ്ച അന്വേഷണ സംഘത്തിന് നാണക്കേടുമായിരുന്നു.



