കൊച്ചി: ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബർ 23-ലേക്ക് മാറ്റി. മുൻപ് സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്. ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറിയ വിവരവും കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുന്നു എന്ന് ഔദ്യോഗികമായി അറിയിച്ചത്.
2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീഞ്ഞോ ഗൗച്ചോ , റിവാൾഡോ വിറ്റോർ ബോർബ ഫെറെയ്‌റ എന്നിവരുടെ വരവാണ് ഈ വമ്പൻ പോരാട്ടത്തിന്റെ പ്രധാന ആകർഷണം. ഇവർക്കൊപ്പം എഡ്മിൽസൺ ജോസ് ഗോമസ് ഡി മൊറായസ്, പൗലോ സെർജിയോ സിൽവെസ്ട്രെ ദോ നാസിമെന്റോ, ജിയോവാനി സിൽവ ഡി ഒലിവെയ്‌റ, ജെനിൽസൺ ആഞ്ചലോ ഡിസൂസ (ജൂനിയർ), പൗലോ സെർജിയോ റോസ (വിയോള), ഗോൾകീപ്പർ ഹ്യൂറെൽഹോ ദ സിൽവ ഗോമസ്, അലക്സാന്ദ്രെ ദ സിൽവ മരിയാനോ (അമാരൽ), ഗുസ്താവോ നെറി ഡി സാ ദ സിൽവ, റിക്കാർഡോ ഡി ഒലിവെയ്‌റ, ജോർജ്ജ് ഡി അമൊറിം കാമ്പോസ് (ജോർജീഞ്ഞോ), മാർസെലോ ഫെറെയ്‌റ ഫെർണാണ്ടസ് (കമാൻഡുകായ), എലിവെൽട്ടൺ ആൽവസ് റൂഫിനോ, എൽസൺ റൊഡ്രിഗസ് ഡി സൂസ, മാർക്കോസ് അന്റോണിയോ ഡി ലിമ (പാരാ), ഡിയോഗോ കോറിയ ഡി ഒലിവെയ്‌റ എന്നിവരടങ്ങുന്ന പ്രമുഖ താരനിര ബ്രസീലിനായി കൊച്ചിയിൽ പന്തുതട്ടും.



