മലപ്പുറം: വഖഫ് ബോർഡ് കേസിൽ ഇടതു സർക്കാരിനെ വിമർശിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. ചന്ദ്രിക പത്രത്തിലെ ലേഖനത്തിലാണ് വിമർശനം. വഖഫില്‍ കേന്ദ്രത്തിന് പരവതാനി വിരിച്ചത് ഇടതുസര്‍ക്കാരാണ് എന്നാണ് സലാമിന്റെ ആരോപണം. വിഷയത്തില്‍ പിണറായി വിജയന്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും വിമര്‍ശനമുണ്ട്. കേന്ദ്രം വഖഫ് ഭേദതി നിയമം പസാക്കുന്നതിന് മുമ്പ് തന്നെ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട് ഇടത് സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു.
ലീഗിന്റെ നിരന്തര പോരാട്ടമാണ് അത് പിന്‍വലിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയതെന്നും സലാം ആരോപിച്ചു.വഖഫ് ഭേദഗതി നിയമനത്തിനെതിരെ മുസ്‌ലിം ലീഗ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ശബ്ദമുയര്‍ത്തി. എന്നാല്‍ 2026 ഫെബ്രുവരി നാലിന് വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ മുഴുവന്‍ അംഗങ്ങളേയും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. ഇത് കേന്ദ്ര നിയമം പിന്‍പറ്റിയാണെന്നാണ് സലാം ഉയര്‍ത്തുന്ന ആരോപണം. കേന്ദ്രത്തെ ചാണിന് ചാണായി പിന്‍തുടരാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് വിമര്‍ശനം.
അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തില്ലെന്ന് മുന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും പിന്നീട് ഉള്‍പ്പെടുത്താം എന്നാണ് പറഞ്ഞതെന്നും ലേഖനത്തില്‍ പറയുന്നു. വിഷയത്തില്‍ നിലവിലുള്ള നാല് കേസുകളും ഒരുമിച്ച് പരിഗണിച്ചാണ് കോടതി വാദം ആരംഭിച്ചത്. ഇതര മതസ്ഥരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താമെന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടില്ല. ഇടത് സര്‍ക്കാരിന്റെ വഖഫ് ബോര്‍ഡ് രൂപീകരണം സാങ്കേതികവും നിയമപരവുമായ വ്യവസ്ഥകള്‍ പാലിച്ചല്ലെന്നും അത് പരിശോധിക്കാം എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും സലാം പറഞ്ഞു.
