തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ന്യൂസ് ചാനലുകൾ നടത്തിവരുന്ന പ്രീ പോൾ സർവേകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി കോൺഗ്രസ് നേതാവ്. കെപിസിസി അംഗം ജെ എസ് അഖിലാണ് പരാതി സമർപ്പിച്ചത് . ശാസ്ത്രീയമായ അടിത്തറ ഇല്ലാത്ത സർവേകൾ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നാണ് പരാതിയിൽ പറയുന്നത്. മണ്ഡലത്തിലെ ജയപരാജയം പ്രവചിക്കുന്ന ഇത്തരം സർവേകൾ വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും മാർഗരേഖ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ചത്. .
എക്സിറ്റ് പോളുകൾക് നിലവിൽ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ട്. എന്നാൽ പ്രീ പോൾ സർവേകൾക്ക് കൃത്യമായ നിയന്ത്രണങ്ങൾ ഇല്ലെന്നത് ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. പ്രീ പോൾ സർവേകൾ നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്യണമെന്നും, സർവേയുടെ രീതിയും സാമ്പത്തിക സ്രോതസ്സും പൂർണ്ണമായും വെളിപ്പെടുത്തണമെന്നും മാധ്യമങ്ങളോട് നിർദ്ദേശിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല പ്രീ പോളിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ജെ എസ് അഖിൽ മാധ്യമങ്ങളെ അറിയിച്ചു.
പ്രീ പോൾ സർവേകൾക്കെതിരെ കോൺഗ്രസ് നേതാവ്
