തിരുവനന്തപുരം: വാർത്താചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം. സംസ്ഥാന സമിതി അംഗങ്ങളുടെ ഫോൺ വിവരങ്ങളെടുക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെയാണ് അസാധാരണ നടപടി. തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളിൽ നിന്നും സമ്മതപത്രം ഒപ്പിട്ടുവാങ്ങിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് അപേക്ഷാ ഫോമിൻ്റെ മാതൃകകൾ നൽകിയിരുന്നു. എന്നാൽ, ഇതിൽ യാതൊരു എതിർപ്പും പറയാതെ എല്ലാവരും ഒപ്പിട്ട് നൽകുകയും ചെയ്തു.
ഫോൺകോൾ വിവരങ്ങൾ ലഭ്യമാക്കാൻ ഫോൺ കമ്പനിയോട് സ്വയം ആവശ്യപ്പെടുന്ന മാതൃകയിലാണ് സമ്മതപത്രം. പാർട്ടി ചർച്ചകൾ പുറത്തുപോയാൽ കർശന നടപടിയെന്നും മുന്നറിയിപ്പ് നൽകി. ആഴ്ചകൾക്ക് മുൻപ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടിയുണ്ടായത്. അതേസമയം, ഈ നടപടിയിൽ കടുത്ത അതൃപ്തിയുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. പ്രശ്നം കേന്ദ്ര സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് നീക്കം.



