കൊച്ചി: ഇടതുമുന്നണിയിലെ ഘടകകക്ഷികളായ എൻ.സി.പി.(എസ്) – കോൺഗ്രസ് (എസ്) കക്ഷികൾ ലയിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ധാരണയായി. ആറു ജില്ലാ പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് (എസ്) ന് നൽകുമ്പോൾ എട്ട് ജില്ലകൾ എൻ.സി.പി.ക്കായിരിക്കും.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രസിഡന്റുമാർ കോൺഗ്രസ് (എസ്)-ൽ നിന്നായിരിക്കും. ബാക്കി എൻ.സി.പി പ്രസിഡന്റുമാരായിരിക്കും.
ഒരു പാർട്ടിയിൽ ലയിക്കുന്നതിനുപകരം, രണ്ട് പാർട്ടികളും ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാനാണ് ആലോചിച്ചിട്ടുള്ളത്. ഇരുപാർട്ടികളുടെയും പേരുകൾ ഉൾപ്പെടുത്തി കോൺഗ്രസ് (സോഷ്യലിസ്റ്റ്) എന്ന പുതിയ പേരാണ് ആലോചിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടാവും പാർട്ടിയുടെ പേര് അവസാനമായി തീരുമാനിക്കുക. പുതിയ പതാകയും ചിഹ്നവും പാർട്ടിക്കുണ്ടാവും. ഇരുപാർട്ടികളുടെയും നയങ്ങൾ ചേർത്തുകൊണ്ട് പുതിയ ഭരണഘടന തയ്യാറായിക്കഴിഞ്ഞു.
മുൻ മന്ത്രി എ.കെ. ശശീന്ദ്രനായിരിക്കും പാർട്ടി ലീഡർ. മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാവും സംസ്ഥാന പ്രസിഡന്റ്. പതിനഞ്ച് അംഗ ഉന്നതാധികാര സമിതിയുടെ ചെയർമാൻ തോമസ് കെ. തോമസായിരിക്കും. എൻ.സി.പി.യിൽ നിന്നുള്ള പി.ജെ കുഞ്ഞുമോൻ ട്രഷററാവും. എൻ.സി.പി.യിൽനിന്ന് പി.കെ. രാജനും, വർക്കല രവികുമാറും സീനിയർ വൈസ് പ്രസിഡന്റുമാരാവും. എൻ.സി.പി.യിൽനിന്ന് മുപ്പത് ജനറൽ സെക്രട്ടറിമാരുണ്ടാവും


