കോട്ടയം: മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. റിപ്പോട്ടർ ടിവിയുടെ വിവിധ സാമ്പത്തിക ഇടപാടുകളും ജിഎസ്ടി, രജിസ്ട്രേഷൻ തട്ടിപ്പുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയത്. എസ്എഫ്ഐഒ, ഇഡി, ഐടി, സിബിഐ അടക്കമുള്ള ഏജൻസികൾക്കാണ് പരാതി നൽകിയത്. വിവിധ തട്ടിപ്പുകളുടെ തെളിവുകൾ സഹിതമാണ് പരാതി. റിപ്പോർട്ടർ ടിവി മെസ്സിയുടെ പേരിൽ വലിയ തട്ടിപ്പ് നടത്തിയെന്നും സർക്കാർ എസ്ഐടി രൂപീകരിച്ചതിൽ സന്തോഷമുണ്ടെന്നും ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതികളെ സംരക്ഷിക്കാൻ ആവരുത് എസ്ഐടി. റിപ്പോർട്ടർ ടിവി നടത്തിയത് വലിയ തട്ടിപ്പാണ്. അത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ട കേസുകൾ ആണ്. ജിഎസ്ടി തട്ടിപ്പ് വലിയ തോതിൽ നടന്നു. എസ്എഫ്ഐഒ തന്നെ റിപ്പോർട്ടർ തട്ടിപ്പ് അന്വേഷിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. വിദേശത്തേക്ക് പണം അയച്ചതിൽ പിണറായി വിജയന്റെയും മുൻ കായിക മന്ത്രിയുടെയും കായിക വകുപ്പ് സെക്രട്ടറിയുടെയും പങ്ക് അന്വേഷിക്കണമെന്നും ഷോൺ ജോർജ് പറഞ്ഞു.
റിപ്പോർട്ടർ കമ്പനി രൂപീകരിച്ചത് തന്നെ തട്ടിപ്പ് നടത്താൻ വേണ്ടിയാണ്. റിപ്പോർട്ടർ ടിവിയുടെ മുഴുവൻ രേഖകളും പരിശോധിക്കണം. ഏഴ് കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ട്. എസ്എഫ്ഐഒ, ഇഡി, ഐടി, സിബിഐ, ഡിജി, ജിഎസ്ടി, മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റ് തുടങ്ങിയവരുടെ അന്വേഷണം നടത്തണം. സംസ്ഥാന സർക്കാരിന്റെ എസ്ഐടി അന്വേഷണത്തിന് പരിധി ഉണ്ട്. എസ്ഐടി അന്വേഷണം പ്രതികളെ രക്ഷിക്കാൻ വഴി വെക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.



