കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇ. ഡി ഡിജിപിക്ക് കത്തയച്ചു. മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, പിണറായിയുടെ മകളും എക്‌സാലോജിക് എം ഡിയുമായ വീണ ടി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
കേസില്‍ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌റേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. വീണ വിദേശത്തേക്ക് പണം അയച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഇ ഡി പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. എന്നാല്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയ ഇ ഡി നീക്കം അസാധാരണമെന്നായിരുന്നു പിണറായി വിജയന്‍ പ്രതികരിച്ചത്. എന്നാലിപ്പോള്‍ പിണറായി വിജയനും കേസിന്റെ പരിധിയിലേക്ക് വരുന്ന നീക്കമാണ് ഇ ഡിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
കേസ് അന്വേഷണം പിണറായി വിജയനിലേക്കും പി എ മുഹമ്മദ് റിയാസിലേക്കും മറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരിലേക്കും എത്തിയ ഘട്ടത്തില്‍ ശക്തമായ പ്രതിരോധം സിപിഐഎം തീര്‍ത്തിരുന്നു. ഇഡി പുകമറ സൃഷ്ടിക്കുന്നുവെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. എന്നാല്‍ ഇ ഡിയുടെ പുതിയ നീക്കം രാഷ്ട്രീയമായി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ്.



