തിരുവനന്തപുരം : തോറ്റുപോയി എന്ന് കരുതി പി.വി. അൻവറിനെ ഒറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഒരുമിച്ച് ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടിയ ശേഷം ആരെയും അങ്ങനെ കൈയൊഴിയുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് കെ.പി. നൗഷാദലി എം.എൽ.എ. ബേപ്പൂരിൽ പാർട്ടി ചിഹ്നത്തിലുള്ള സ്ഥാനാർഥി മത്സരിച്ചിരുന്നെങ്കിൽ വിജയിച്ചേനേയെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാറും മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവർ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നൗഷാദലിയുടെ പ്രതികരണം. ‘ഒരുപക്ഷേ പിവി അൻവർ കൈപ്പത്തി ചിഹ്നത്തിലോ കോണിചിഹ്നത്തിലോ മത്സരിച്ചാൽ ജയിക്കുമായിരുന്നു എന്നുള്ളത് ഒരു വിലയിരുത്തലാണ്. ആ വിലയിരുത്തലിൽ ചിലപ്പോൾ കഴമ്പുണ്ടായേക്കാം. കാരണം ഒരു സ്വതന്ത്ര ചിഹ്നത്തേക്കാൾ യുഡിഎഫിന്റെ രാഷ്ട്രീയ ചിഹ്നത്തിൽ മത്സരിക്കുമ്പോൾ മുൻതൂക്കം കിട്ടിയേക്കാം. പക്ഷേ, എൽഡിഎഫിന്റെ അവസാന നാളുകളിൽ പിവി അൻവറിന്റെ കോൺട്രിബ്യൂഷൻസ് തീർച്ചയായിട്ടും യുഡിഎഫിനെ സഹായിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. ഞാൻ മത്സരിച്ച ഇടങ്ങളിലൊക്കെ പിവി അൻവർ ഉണ്ടാക്കിയ ഒരു നറേറ്റീവ് സിപിഎമ്മിനെതിരെ സാമാന്യ പൊതുബോധം ഉണ്ടാക്കാൻ സഹായകമായ നിരവധി ഘടകങ്ങളിൽ ഒന്നാണ്. അദ്ദേഹം തോറ്റുപോയി എന്ന് കരുതി അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



