റിയാദ്: ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര അംഗീകാരം നേടിയ ആരോഗ്യ നഗരങ്ങളുടെ എണ്ണം 21 ആയി ഉയർത്തി സൗദി അറേബ്യ. കിഴക്കൻ മെഡിറ്ററേനിയൻ, വടക്കൻ ആഫ്രിക്കൻ മേഖലകളിൽ ഏറ്റവും കൂടുതൽ അംഗീകൃത ആരോഗ്യ നഗരങ്ങളുള്ള രാജ്യമെന്ന പ്രശസ്തി ഇതോടെ സൗദിക്ക് സ്വന്തമായി. അബഹ, മഹായിൽ അസീർ, താരിബ്, കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി സിറ്റി എന്നിവയാണ് ഏറ്റവും ഒടുവിൽ ഈ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ കേന്ദ്രങ്ങൾ. പൗരന്മാരുടെ ജീവിതനിലവാരം ഉയർത്താനും രോഗപ്രതിരോധ ശേഷിയുള്ള സുസ്ഥിരമായ സമൂഹം കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്ന സൗദി വിഷൻ 2030 പദ്ധതിയുടെ വലിയൊരു വിജയമായാണ് അന്താരാഷ്ട്ര തലത്തിലുള്ള ഈ അംഗീകാരം വിലയിരുത്തപ്പെടുന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളും ജനങ്ങളും ഒത്തുചേർന്ന് നടത്തിയ ഏകോപിത പ്രവർത്തനങ്ങളുടെ ഫലമാണ് ഈ മുന്നേറ്റം. നഗരാസൂത്രണത്തിലും നയരൂപീകരണത്തിലും ആരോഗ്യത്തിന് മുൻഗണന നൽകുന്ന സമീപനമാണ് ഇതിനായി രാജ്യം സ്വീകരിച്ചത്.



