പാലക്കാട് : കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടൽ. ദലിത് പെൺകുട്ടിയെ കൗൺസിലർ പീഡിപ്പിച്ച സംഭവത്തിൽ ഡിജിപിയിൽ നിന്നും ദേശീയ വനിതാ കമ്മീഷൻ വിശദീകരണം തേടി. അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും, ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് നൽകണമെന്നുമാണ് നിർദ്ദേശം. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രന്റെ പരാതിയിന്മേലാണ് നടപടി.
ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പലതവണ തന്നെ പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. തന്റെ പേരിൽ എംഎൽഎമാർക്കും എംപിമാർക്കും ഒപ്പമുള്ള ചിത്രങ്ങൾ കാട്ടി രാഷ്ട്രീയ സ്വാധീനം പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. താൻ ഗർഭിണിയായപ്പോൾ പ്രശോഭ് ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ കഴിക്കാൻ നിർബന്ധിച്ചുവെന്നും പരാതിയിലുണ്ട്.
പരാതിയെത്തുടർന്ന് പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ലൈംഗിക അതിക്രമ കേസിൽ മുൻകൂർ ജാമ്യം തേടി പ്രശോഭ് മണ്ണാർക്കാട് എസ് ഇ എസ് ടി കോടതിയെ സമീപിച്ചിരിക്കുകയാണ്.
