അഫ്ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യുന്ന ബാക്ക്പാക്കർ അരുണിമയുടെ പുതിയ സമൂഹമാധ്യമ കുറിപ്പ് ചർച്ചയാകുന്നു. ഒരു മതത്തെ മാത്രം ലക്ഷ്യമിട്ടല്ല തന്റെ വിമർശനമെന്നും എല്ലാ മതങ്ങളോടും തനിക്ക് വിയോജിപ്പാണെന്നും അരുണിമ കുറിപ്പിൽ വ്യക്തമാക്കി. മതങ്ങളില്ലാത്ത രാജ്യങ്ങളിൽ കൂടുതൽ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും അവർ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുമായി സംസാരിക്കാൻ അവസരം ലഭിച്ചതായും നിലവിലുള്ള നിയന്ത്രണങ്ങളോട് അവർക്ക് കടുത്ത വിയോജിപ്പാണുള്ളതെന്നും അരുണിമ പറയുന്നു. അഞ്ചുവർഷം മുമ്പ് സ്ത്രീകൾക്ക് പഠിക്കാനും തൊഴിലിടങ്ങളിൽ ജോലിചെയ്യാനും സാധിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണെന്നാണ് കുറിപ്പിലെ അവകാശവാദം.
സ്ത്രീകളെപ്പോലെ പുരുഷന്മാർക്കും രാജ്യത്ത് വിവിധ നിയന്ത്രണങ്ങളുണ്ടെന്ന് അരുണിമ ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളിൽ പാർട്ടികളും പിറന്നാൾ ആഘോഷങ്ങളും നടത്തുന്നതിനും ഉച്ചത്തിൽ പാട്ടുവെച്ച് നൃത്തം ചെയ്യുന്നതിനും നിയന്ത്രണമുണ്ടെന്നാണ് അവർ പറയുന്നത്. വീടുകൾക്കുള്ളിൽ പാട്ടുപാടാനും നൃത്തം ചെയ്യാനും അനുമതിയുണ്ടെന്നും കുറിപ്പിൽ പറയുന്നു.
വിദേശിയായതിനാൽ മുഖം മറയ്ക്കേണ്ടതില്ലെങ്കിലും സാധാരണ യാത്രകളിൽ ധരിക്കുന്ന ഇഷ്ടവസ്ത്രങ്ങൾ അഫ്ഗാനിസ്ഥാനിൽ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് അരുണിമ വ്യക്തമാക്കി. യാത്ര അവസാനിക്കുന്നതുവരെ രാജ്യത്തെ നിയമങ്ങൾ പാലിച്ച് പർദ്ദ ധരിക്കേണ്ടിവരുമെന്നും അവർ പറഞ്ഞു.
“ഒരു വിഭാഗത്തെയോ മതത്തെയോ മോശമായി ചിത്രീകരിക്കുകയല്ല എന്റെ ലക്ഷ്യം. നേരിട്ട് കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് പങ്കുവെച്ചത്,” എന്നും അരുണിമ കുറിച്ചു. ഓരോ ദിവസം കഴിയുന്തോറും രാജ്യത്തെ കൂടുതൽ കാര്യങ്ങൾ ഞെട്ടലോടെ മനസ്സിലാക്കുകയാണെന്നും അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥയിൽ ഏറെ വിഷമമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അരുണിമയുടെ കുറിപ്പിന് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
.



