കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു. വ്യോമപാത അടച്ചതും വിമാന സർവീസുകൾ തടസ്സപ്പെട്ടതും കണക്കിലെടുത്ത് ഫെബ്രുവരി 28നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഈ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചത്. സന്ദർശന വിസകളും പെർമിറ്റുകളും സ്വയമേവ നീട്ടിനൽകുന്ന നടപടിയും, കുവൈത്തിന് പുറത്തുള്ളവരുടെ വിസകൾക്ക് അനുവദിച്ചിരുന്ന മൂന്ന് മാസത്തെ അധിക കാലാവധിയുമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ പഴയ വിസ ചട്ടങ്ങൾ പൂർണമായും പുനഃസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി.
ആഗസ്റ്റ് 31നകം കുവൈത്തിൽ നിന്ന് പുറത്തുപോകുന്നവർക്ക് നിലവിലെ പ്രത്യേക ഇളവുകൾ ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ സെപ്റ്റംബർ ഒന്നുമുതൽ മുൻകാല വിസ നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്നതിനാൽ, അവധിക്ക് നിശ്ചയിച്ചിട്ടുള്ള തീയതികൾ പ്രവാസികൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. റസിഡൻസ് പെർമിറ്റ് സംബന്ധിച്ച ഔദ്യോഗിക രേഖകളും വിശദാംശങ്ങളും ‘സഹൽ’ ആപ്പിലൂടെ ലഭ്യമാകുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.


