കഴിഞ്ഞ ദിവസം നടന്ന കാബോ വെർദെ – അർജന്റീന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന കാബോ വെർദെയെ പരാജയപ്പെടുത്തിയത്. എന്നാൽ, നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയെ ഞെട്ടിച്ച പ്രകടനമായിരുന്നു കാബോ വെർദെ മത്സരത്തിൽ പുറത്തെടുത്തിരുന്നത്. ആരാധകരെയും ടീമിനെയും ഒരുപോലെ മുൾമുനയിൽ നിർത്തുന്നതായിരുന്നു കാബോ വെർദെയുടെ പ്രകടനം.
ഇപ്പോൾ അർജന്റീനയുടെ പ്രകടനത്തെക്കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് ഇതിഹാസതാരം ലയണൽ മെസി.’കാബോ വെർദെയ്ക്ക് എതിരായ മത്സരം കടുപ്പമേറിയതാകുമെന്ന് ഞങ്ങൾക്ക് ധാരണയുണ്ടായിരുന്നു. സ്പെയിനിനെയും ഉറുഗ്വേയെയും സമനിലയും തളച്ചായിരുന്നു അവരുടെ വരവ്. അതും ഒരു യാദൃശ്ചികതയല്ല’, മെസി വ്യക്തമാക്കി. മത്സരത്തിൽ ആദ്യ ഗോൾ നേടിയ ശേഷം അമിത ആത്മവിശ്വാസത്തിൽ ആയതും പന്ത് കൈവശം വയ്ക്കുന്നതിൽ പിഴവുകൾ വരുത്തിയതും തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ ഏഴിനാണ് അർജന്റീനയുടെ പ്രീ-ക്വാർട്ടർ മത്സരം. ഈജിപ്താണ് മത്സരത്തിലെ അർജന്റീനയുടെ എതിരാളികളായി വരുന്നത്. രാത്രി 9:30 നാണ് മത്സരം അരങ്ങേറുന്നത്.
