തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന സിപിഐഎമ്മിൻ്റെ വിശാല സംസ്ഥാന കമ്മിറ്റിയിൽ ഒമ്പത് പൊളിറ്റ്ബ്യൂറോ അംഗങ്ങൾ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന തിരുത്തൽ പ്രക്രിയയെ സംബന്ധിച്ച് നിർണ്ണായകമാണ് സെപ്റ്റംബർ 13, 14, 15 തീയതികളിൽ ചേരുന്ന സിപിഐഎമ്മിൻ്റെ വിശാല സംസ്ഥാന കമ്മിറ്റി. വിശാല സംസ്ഥാന കമ്മിറ്റിയിൽ തുറന്ന ചർച്ചയ്ക്ക് വഴി തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒൻപത് പിബി അംഗങ്ങൾ പങ്കെടുക്കുന്നത്.
കേരളത്തിൽ നിന്നുള്ള നാല് പി ബി അംഗങ്ങൾ അടക്കം ഒൻപത് പേരാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുക. ജനറൽ സെക്രട്ടറി എം എ ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എ വിജയരാഘവൻ എന്നിവർക്ക് പുറമെ അശോക് ധാവ്ളെ, കെ ബാലകൃഷ്ണൻ, യു വാസുകി, ബി വി രാഘവലു, വിജു കൃഷ്ണൻ എന്നിവരാണ് വിശാല സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനത്തിന് വിരുദ്ധമായ വിശദീകരണങ്ങൾ സംസ്ഥാന നേതാക്കൾ അടക്കം നടത്തുന്നതായുള്ള ചർച്ചകളും ഉയർന്നിരുന്നു.
വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൻ്റെ അജണ്ട സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകൾ അടക്കം ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരത്തെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പിബിയിൽ പ്രതികൂല നിലപാട് സ്വീകരിച്ച നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് കേരളത്തിൽ നടക്കുന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുന്നത് എന്നതാണ് ശ്രദ്ധേയം.



