തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് സജീവമാകാനൊരുങ്ങി മന്ത്രി സണ്ണി ജോസഫ്. വകുപ്പിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടതിനാൽ ഇനി പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നാണ് മന്ത്രിയുടെ നിലപാട്. തിരുവനന്തപുരത്തുള്ള ദിവസങ്ങളിൽ കെപിസിസി ആസ്ഥാനത്ത് തന്നെ ഉണ്ടാകാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ച രാഷ്ട്രീയകാര്യസമിതി യോഗം ചേരും. മന്ത്രിസഭയിൽ അംഗങ്ങളായ എം. ലിജുവും പി.സി വിഷ്ണുനാഥും വർക്കിങ് പ്രസിഡന്റുമാരാണ്.
ഇവരോടും സംഘടനാ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡന്റുമാരും ജില്ലകളിൽ പര്യടനം നടത്താനും തീരുമാനമുണ്ട്. കൂടാതെ കേന്ദ്രസർക്കാരിനെതിരെ ഉൾപ്പെടെ പ്രതിഷേധപരിപാടികൾ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയതിന് ശേഷം കോൺഗ്രസ് നിർജീവമാണെന്നും പ്രതിഷേധ പരിപാടികൾ നടത്തുന്നില്ലെന്നും ഉള്ള വിമർശനങ്ങളുണ്ടായിരുന്നു.
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പുതിയൊരാളെ തെരഞ്ഞെടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ല എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്. ഏഴുപേരാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി രംഗത്തെത്തിയത്. ഈ വിമർശനങ്ങൾക്ക് താത്കാലികമായി തടയിടാനാണ് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷസ്ഥാനത്ത് സജീവമാകാൻ തീരുമാനിച്ചിരിക്കുന്നത്.



