ദുബായ്: ശൈഖ് സായിദ് റോഡിലെ പ്രശസ്തമായ നാസർ റാഷിദ് ലൂത്ത ബിൽഡിംഗിൽ (ടൊയോട്ട ബിൽഡിംഗ്) അനധികൃതമായി മുറികൾ വേർതിരിച്ച് താമസിച്ചവർക്ക് വൻതുക പിഴ ചുമത്തി അധികൃതർ. പിഴയും ജല-വൈദ്യുതി കുടിശ്ശികകളും തീർത്ത ശേഷം മാത്രമേ താമസക്കാർക്ക് കെട്ടിടമൊഴിയാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്ന് ബിൽഡിംഗ് മാനേജ്‌മെന്റ് വ്യക്തമാക്കി.
അപ്പാർട്ട്‌മെന്റുകൾക്കുള്ളിൽ അനുമതിയില്ലാതെ വേർതിരിക്കലുകൾ നടത്തുന്നതിനെതിരെ ദുബായ് മുൻസിപ്പാലിറ്റിയാണ് നേരിട്ട് കേസെടുത്ത് പിഴ ചുമത്തുന്നത്. നിയമലംഘനം നടത്തുന്ന താമസക്കാർക്ക് ദുബായ് മുൻസിപ്പാലിറ്റി നേരിട്ടാണ് നോട്ടീസും പിഴയും അയക്കുന്നത്.
വാടകയ്ക്ക് നൽകിയ ഫ്ലാറ്റുകൾക്കുള്ളിൽ മാനേജ്‌മെന്റിനോ കെട്ടിട ഉടമയ്‌ക്കോ അനുമതിയില്ലാതെ പ്രവേശിക്കാൻ നിയമപരമായി അവകാശമില്ല. അതിനാൽ എത്ര മുറികൾ തിരിച്ചിട്ടുണ്ടെന്നോ എത്രപേർ താമസിക്കുന്നുണ്ടെന്നോ മുൻകൂട്ടി അറിയാൻ സാധിച്ചിരുന്നില്ല. ചില അപ്പാർട്ട്‌മെന്റുകളിൽ പതിനഞ്ചോളം ആളുകൾ വരെ താമസിച്ചിരുന്നതായി അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.



