യു.എസിന്റെ ​ഗസ്സ നിരായുധീകരണ കരാർ; സ്വാ​ഗതം ചെയ്ത് സൗദി അറേബ്യ

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ‍‍ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഗസ്സാ നിരായുധീകരണ കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. കരാര്‍ സാധ്യമാക്കുന്നതില്‍ പങ്കുവഹിച്ച ട്രംപിന്റെ നേതൃത്വത്തെ പ്രശംസിച്ചുകൊണ്ടാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. ഈ കരാറിലെത്താന്‍ തുടര്‍ച്ചയായി ശ്രമിച്ച ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, അമേരിക്ക എന്നിവര്‍ക്കും മറ്റ് പങ്കാളികള്‍ക്കും സൗദി നന്ദി അറിയിച്ചു. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പ്രമേയം അംഗീകരിച്ച സമഗ്ര സമാധാന പദ്ധതിയോടുള്ള പൂര്‍ണ പ്രതിബദ്ധത സൗദി വീണ്ടും ആവര്‍ത്തിച്ചു. പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് വിശ്വാസ്യതയോടെയും നിശ്ചിത സമയക്രമത്തിലൂടെയും കരാറിലെ എല്ലാ ഘട്ടങ്ങളും പൂര്‍ണമായും നടപ്പാക്കണമെന്ന് സൗദി ആവശ്യപ്പെട്ടു.

ഗസ്സയില്‍ നിന്ന് ഇസ്രായേൽ സൈന്യം പൂര്‍ണമായും പിന്മാറണമെന്നും മേഖലയില്‍ അന്താരാഷ്ട്ര സ്ഥിരതാ സേനയെ വിന്യസിക്കണമെന്നും ഫലസ്തീന്‍ ജനങ്ങള്‍ക്ക് മാനുഷിക സഹായവും പുനര്‍നിര്‍മാണ സഹായവും തടസ്സമില്ലാതെ എത്തിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് ഫലസ്തീന്‍ അതോറിറ്റിയുടെ തിരിച്ചുവരവും ഫലസ്തീന്‍ പ്രദേശങ്ങളുടെ ഐക്യം സംരക്ഷിക്കുന്നതും സമാധാന പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനും ദീര്‍ഘകാല സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും നിര്‍ണായകമാണെന്നും സൗദി വ്യക്തമാക്കി. നിരായുധീകരണ കരാര്‍ ഒരു തുടക്കമാണെന്നും അതിന് പിന്നാലെ ഫലസ്തീന്‍ ജനതയുടെ സ്വയംനിര്‍ണയാവകാശം ഉറപ്പാക്കുകയും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും ചെയ്യുന്ന സമഗ്ര രാഷ്ട്രീയ പ്രക്രിയ ആരംഭിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

ഗസ്സയില്‍ ഹമാസിനെ നിരായുധീകരിക്കാന്‍ ഉടമ്പടിയായെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹമാസ് ഉള്‍പ്പെടെയുള്ള ഗസ്സയിലെ സായുധ ഗ്രൂപ്പുകളെ പൂര്‍ണമായി നിരായുധീകരിക്കുമെന്നാണ് ട്രംപ് അറിയിച്ചത്. നേരത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഈ നിര്‍ദേശം അമേരിക്ക മുന്നോട്ടുവച്ചിരുന്നെങ്കിലും ഹമാസ് അനുകൂലിച്ചിരുന്നില്ല. എന്നാല്‍, ഹമാസ് നിരായുധീകരണത്തിന് ചരിത്രപരമായി കരാറിലെത്തിയെന്ന് ട്രംപാണ് ആദ്യം ലോകത്തെ അറിയിച്ചത്. സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ഇതൊരു നിര്‍ണായക ചുവടുവയ്‌പ്പെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.ഘട്ടംഘട്ടമായാണ് നിരായുധീകരണ പ്രക്രിയ പൂര്‍ത്തിയാക്കുക. ഈ പ്രക്രിയ പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഗസ്സയില്‍ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറുമെന്നും തുടര്‍ന്ന് പുതിയ ഫലസ്തീന്‍ പൊലിസുമായി ചേര്‍ന്ന് അന്താരാഷ്ട്ര സ്റ്റെബിലൈസേഷന്‍ ഫോഴ്‌സ് (ഐ.എസ്.എഫ്) ഗസ്സയുടെ സുരക്ഷ ഏറ്റെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതിനായി മധ്യസ്ഥത വഹിച്ച ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *