ടെൽ അവീവ്: തൻ്റെ മക്കളിൽ ഒരാളെ വധിക്കാൻ ഇറാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ, സംഭവത്തിന്റെ കൃത്യമായ സമയം, സ്ഥലം, ലക്ഷ്യമിട്ടത് ഏത് മകനെയാണെന്നതടക്കമുള്ള വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. ‘ഇത് വിശ്വസിക്കാനാകാത്ത സംഭവമാണ്. ഇറാൻ എന്റെ ഒരു മകനെ ലക്ഷ്യമിട്ടിരുന്നു. അവനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു. എന്റെ മക്കളിൽ ഒരാളെ വധിക്കാൻ അവർ ശ്രമിച്ചു’ എന്നായിരുന്നു നെതന്യാഹുവിൻ്റെ വെളിപ്പെടുത്തൽ. മകനെതിരായ ഇറാന്റെ വധശ്രമത്തെക്കുറിച്ചുള്ള ആരോപണം സർക്കാർ അനുകൂല നിലപാടുകൾക്ക് പേരുകേട്ട യാഥാസ്ഥിതിക ഇസ്രയേലി മാധ്യമമായ ചാനൽ 14ന് നൽകിയ ഫോൺ അഭിമുഖത്തിലാണ് നെതന്യാഹു ഉന്നയിച്ചത്.
അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നെതന്യാഹുവിനൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന മുൻ സൈനിക മേധാവി ഗാഡി ഐസൻകോറ്റിന് സുരക്ഷാ പരിരക്ഷ നൽകാൻ ഇസ്രയേലിലെ ഒരു സുരക്ഷാ ഏജൻസി വിസമ്മതിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു നെതന്യാഹു. ഐസൻകോറ്റിന് 24 മണിക്കൂറും സുരക്ഷ നൽകുന്നതിനെ പിന്തുണച്ച നെതന്യാഹു പിന്തുണച്ചു അത് ആഡംബരമല്ലെന്നും പറഞ്ഞും. അത് ഇല്ലെങ്കിൽ, ഇറാനികൾ വിജയിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഭിപ്രായ സർവേകളിൽ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യം പിന്നിലാകുന്നതിനിടെയാണ് തിങ്കളാഴ്ച അദ്ദേഹത്തിന്റെ ആരോപണം പുറത്തുവന്നിരിക്കുന്നത്. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിയ യുദ്ധത്തിന്റെ അലയൊലികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നെതന്യാഹുവിന് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്കും ഭാര്യയ്ക്കും ജൂലൈയിൽ ഇസ്രയേൽ അധികൃതർ അധിക വ്യക്തിഗത സുരക്ഷ അനുവദിച്ചിരുന്നതായി ദി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. നെതന്യാഹുവിന്റെ മൂത്ത മകൻ 35കാരനായ യായർ 2024ന്റെ തുടക്കം മുതൽ അമേരിക്കയിലെ മിയാമിയിൽ താമസിച്ചുവരികയാണ്. അദ്ദേഹത്തിന് നൽകുന്ന സുരക്ഷയ്ക്കായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്ന തുകയെച്ചൊല്ലി ഇസ്രയേലിൽ നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു.
നേരത്തെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത് നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടിരുന്നു. ഖമനയിയുടെ മകൾ ബോഷ്റയും 14 മാസം പ്രായമുള്ള കൊച്ചുമകൾ സഹ്റയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു. അലി ഖമനയിയുടെയും കുടുംബാംഗങ്ങളുടെയും കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പിന്നാലെ അദ്ദേഹത്തിൻ്റെ മകൻ മൊജ്തബ ഖമനയിയെ പരമോന്നത നേതാവായി ഇറാൻ പ്രഖ്യാപിച്ചിരുന്നു. പുതിയ ചുമതല ഏറ്റെടുത്തതിന് ശേഷം മൊജ്തബ ഖമനയിയെ പൊതുവേദികളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ പിതാവിന്റെ ശവസംസ്കാര ചടങ്ങുകളോട് അനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിൽ, മുൻ പരമോന്നത നേതാവിന്റെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് മൊജ്തബ ഖമനയി പ്രതിജ്ഞ എടുത്തിരുന്നു.



