ചെന്നൈ: തമിഴ്‌നാട്ടിൽ വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്. എല്ലാ എംഎൽഎമാർക്കും പുതിയ കാർ അനുവദിച്ചു. ഡ്രൈവർക്ക് ശമ്പളം നൽകാനും കാറിന്റെ അറ്റക്കുറ്റ പണിക്കും പ്രതിമാസം 75000 രൂപ നൽകും. 25000 രൂപ എംഎൽഎ ഓഫീസിൽ സഹായിയെ നിയമിക്കാനും അനുവദിക്കും. അതായത്, പുതിയ കാറും ഒരു ലക്ഷം രൂപയുമാണ് ഓരോ എംഎൽഎക്കും മുഖ്യമന്ത്രി പ്രഖ്യാപിചിരിക്കുന്നത്. വിസികെ എംഎൽഎ ജ്യോതിമണി വിഷയം ചൂണ്ടിക്കാട്ടിയപ്പോഴാണ് വിജയ് നടപടി എടുത്തത്. തമിഴ്‌നാട്ടിൽ എംഎൽഎമാർക്ക് വാഹനം അനുവദിക്കുന്നില്ല. നിയമസഭാ സമ്മേളനത്തിൽ എത്തുന്നതിന് ട്രെയിൻ മാർഗമാണ് പലരും ആശ്രയിക്കുന്നത്. മണ്ഡലത്തിലെ പരിപാടികളിൽ കൃത്യസമയത്തിന് എത്താനും സാധിക്കുന്നില്ലെന്ന് ജ്യോതിമണി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നേരത്തെ ആവശ്യം തള്ളിയ കാര്യം ഡിഎംകെ എംഎൽഎയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പൽ ചെയർപേഴ്‌സൺ, മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്കെല്ലാം സർക്കാർ വാഹനം അനുവദിച്ചിട്ടുണ്ട്. എംഎൽഎമാർക്ക് മാത്രം ഇല്ല എന്നും നിയമസഭാ അംഗങ്ങൾ പരാതി ഉന്നയിച്ചിരുന്നു. ഇതുകേട്ട വിജയ് മുതിർന്ന ടിവികെ നേതാവും മന്ത്രിയുമായ എൻ ആനന്ദുമായി വിഷയം ചർച്ച ചെയ്ത ശേഷമാണ് എല്ലാവർക്കും കാറും പ്രതിമാസം ഒരു ലക്ഷം രൂപയും അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്.



