കെയ്‌റോ: വൻതോതിൽ കൃത്രിമ ലഹരിമരുന്നുകൾ നിർമിച്ച് വിതരണം ചെയ്ത കേസിൽ ഈജിപ്ഷ്യൻ ടെലിവിഷൻ അവതാരക സാറാ ഖലീഫയ്ക്ക് വധശിക്ഷ. കെയ്‌റോ ക്രിമിനൽ കോടതിയാണ് 39കാരിയായ സാറ ഉൾപ്പെടെ 12 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.
ടെലിവിഷൻ ക്രൈം ഷോകളിലൂടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും കുറ്റവാളികളെ തുറന്നുകാട്ടുകയും ചെയ്തിരുന്ന അവതാരകയാണ് സാറ. ‘മിഷൻ ഇംപോസിബിൾ’ എന്ന പരിപാടിയിലൂടെയാണ് അവർ ശ്രദ്ധേയയായത്.
വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്ത് കൃത്രിമ ലഹരിമരുന്നുകൾ നിർമിച്ച് വിതരണം ചെയ്തിരുന്ന സംഘത്തിലെ പ്രധാനിയാണ് സാറയെന്നാണ് പ്രോസിക്യൂഷൻ കേസ്. സർക്കാർ ഉടമസ്ഥതയിലുള്ള അൽ അഹ്റാം പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
കെയ്‌റോയിലെ രണ്ട് ആഡംബര അപ്പാർട്ടുമെന്റുകൾ കേന്ദ്രീകരിച്ചാണ് രഹസ്യ ലഹരിമരുന്ന് നിർമാണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയിൽ 750 കിലോഗ്രാമിലധികം ലഹരിമരുന്നുകളും നിർമാണ സാമഗ്രികളും പിടിച്ചെടുത്തു. ലൈസൻസില്ലാത്ത തോക്കുകളും വെടിയുണ്ടകളും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
കേസിൽ ഇരുപതോളം സാക്ഷികളുടെ മൊഴികൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതികൾ തമ്മിൽ കൈമാറിയ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും കോടതിയുടെ പരിഗണനയ്ക്കുവന്നു. 2025 ഏപ്രിലിലാണ് സാറയെ കെയ്‌റോയിൽനിന്ന് അറസ്റ്റ് ചെയ്തത്.
വിചാരണയ്ക്കിടെ താൻ നിരപരാധിയാണെന്ന് സാറ കോടതിയിൽ വാദിച്ചു. ജീവിതത്തിൽ ഇതുവരെ ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ലെന്നും നേരത്തെ ലഹരിമരുന്നുകൾ കണ്ടിട്ടുപോലുമില്ലെന്നും അവർ പറഞ്ഞു. ആന്റി നാർക്കോട്ടിക് ഓഫീസിൽവെച്ചാണ് പിടിച്ചെടുത്ത ലഹരിമരുന്നുകൾക്കൊപ്പം തന്റെ ചിത്രമെടുത്തതെന്നും സാറ ആരോപിച്ചു. എന്നാൽ സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു.
വധശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പ് കോടതി ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുടെ അഭിപ്രായം തേടിയിരുന്നു. വധശിക്ഷ പരിഗണിക്കുന്ന കേസുകളിൽ ഗ്രാൻഡ് മുഫ്തിയുടെ അഭിപ്രായം തേടുന്നത് ഈജിപ്തിലെ നിയമപരമായ നടപടിക്രമമാണ്. എന്നാൽ മുഫ്തിയുടെ അഭിപ്രായം അംഗീകരിക്കാൻ കോടതിക്ക് നിയമപരമായ ബാധ്യതയില്ല.



