ടെഹ്‌റാൻ: റെവല്യൂഷണറി ഗാർഡ്‌സിന്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖദേമിയെ വധിച്ചെന്ന് ഇസ്രയേൽ. ഐആർജിസി (Islamic Revolutionary Guard Corps) യുടെ ഇന്റലിജൻസ് വിഭാഗം മേധാവിയാണ് കൊല്ലപ്പെട്ട ഖദേമി. ജനറൽ മജീദ് ഖദേമിയുടെ മരണം ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്.
എവിടെവെച്ചാണ് മജീദ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. തലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെയുണ്ടായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് ഖദേമിയുടെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണിൽ ജനറൽ മുഹമ്മദ് കസെമി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഖദേമി ഇന്റലിജൻസ് തലവനാകുന്നത്.
അഞ്ചു പതിറ്റാണ്ടോളം ഇറാൻ സൈന്യത്തിൽ സേവനം അനുഷ്ഠിച്ച ഓഫീസറാണ് മേജർ ജനറൽ മജീദ് ഖദേമി. വിദേശ ശക്തികളുടെ നുഴഞ്ഞുകയറ്റത്തിനെതിരെ അദ്ദേഹം നിർണായക പങ്ക് വഹിച്ചതായും, ഖദേമിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ അഭിപ്രായപ്പെട്ടു.
