ഇറാനിൽനിന്നെത്തിയ എണ്ണക്കപ്പൽ ചൈനയിലേക്ക്

ന്യൂഡൽഹി: ഇറാനിൽനിന്ന് എണ്ണയുമായെത്തിയ കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടതിന് പിന്നിൽ പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇത്തരം റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കഴിഞ്ഞദിവസമാണ് ഗുജറാത്തിലെ തുറമുഖം ലക്ഷ്യമാക്കി ഇറാനിൽനിന്നുള്ള എണ്ണയുമായെത്തിയ കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടത്. അവസാനനിമിഷം ലഭിച്ച നിർദേശത്തെത്തുടർന്നാണ് കപ്പൽ വഴിതിരിച്ചുവിട്ടതെന്നായിരുന്നു വിവരം. ഇതിനുപിന്നാലെയാണ് പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കപ്പൽ ഇന്ത്യയിൽനിന്ന് വഴിതിരിച്ചുവിടാൻ കാരണമായെന്ന റിപ്പോർട്ടുകളും പുറത്തുവന്നത്. എന്നാൽ, ഇത് വാസ്തവവിരുദ്ധമാണെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു.

40-ലധികം രാജ്യങ്ങളിൽനിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതായാണ് വിവരം. വാണിജപര്യമായ പരിഗണനകൾക്കനുസരിച്ച് വ്യത്യസ്ത സ്രോതസ്സുകളിൽനിന്നും വ്യത്യസ്ത രാജ്യങ്ങളിൽനിന്നും എണ്ണ ഇറക്കുമതി ചെയ്യാൻ കമ്പനികൾക്ക് പൂർണമായ അധികാരമുണ്ട്. പശ്ചിമേഷ്യയിൽ നിലവിൽ നേരിടുന്ന വിതരണ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലെ റിഫൈനറികൾ ഇറാനിൽനിന്നടക്കം അവർക്കുവേണ്ട എണ്ണലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *