തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണം ആവർത്തിച്ച് സിപിഎം നേതാവ് എം.എ. ബേബി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചില വോട്ടുകൾ നഷ്ടമായതിന് പിന്നിൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ ആണെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് വോട്ടുകൾ കൈമാറി കിട്ടിയത് കൊണ്ടാണെന്നും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരം നീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.
നിയമസഭയിൽ ബിജെപിക്ക് ഉണ്ടായിരുന്ന ഒരു പ്രാതിനിധ്യം എങ്ങനെയാണ് ഉണ്ടായത് എന്നുള്ളത് സംഖ്യകൾ കൂട്ടാനും കുറയക്കാനും അറിയുന്ന ആർക്കും മനസ്സിലാകും. ഏത് മുന്നണിയുടെ വോട്ടുകൾ ഡീലിന്റെ ഭാഗമായിട്ടോ അല്ലാതെയോ കൈമാറി കിട്ടിയിട്ടാണ് ആർഎസ്എസ് കാരനായ ഒരു ബിജെപി നേതാവ് തിരുവനന്തപുരത്തെ നേമത്ത് നിന്ന് അസംബ്ലിയിലേക്ക് വന്നത് എന്നുള്ളതും അറിയാം. കഴിഞ്ഞ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചില നഷ്ടങ്ങൾ എൽഡിഎഫിന് ഉണ്ടായിട്ടുണ്ട്. ആ നഷ്ടങ്ങൾ ഉണ്ടായതിന്റെ പിന്നിലെ ഒരു പ്രധാനപ്പെട്ട ഘടകം യുഡിഎഫും കോൺഗ്രസും ലീഗും ബിജെപിയുമായിട്ടുണ്ടാക്കിയ ഡീലാണ്. അതുപോലുള്ള ചില ഏർപ്പാടുകൾ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടെന്നും എം.എ ബേബി പറഞ്ഞു
