കോഴിക്കോട്: പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് വടകര എം.പി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയെയും തള്ളിക്കളയും. ബിജെപി പരാജയം സമ്മതിച്ചുവെന്നും ഷാഫി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. പാലക്കാട് ശോഭാ സുരേന്ദ്രൻ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു ഷാഫി.
മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്. രേഖാമൂലം പരാതി നൽകും. ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്നും ഷാഫി പറഞ്ഞു. പ്രധാനമന്ത്രി വന്ന് പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നൽകേണ്ടി വരുന്നു. സ്ഥാനാർഥി തന്നെ ഇത് നടപ്പാക്കിയത് ഗൗരവമേറിയ കാര്യമാണെന്നും ഷാഫി കൂട്ടിച്ചേർത്തു.
രാജ്യം ഭരിക്കുന്ന ഒരു പാർട്ടി ജനങ്ങൾക്കും ജനാധിപത്യത്തിനും പുല്ല് വില കൽപിക്കുകയാണ്. മൂന്നും നാലും അഞ്ചും വണ്ടിയിൽ വന്നാണ് സ്ഥാനാർഥി തന്നെ വോട്ടർമാർക്ക് പണം നൽകിയത്. ഇതുകൊണ്ട് പാലക്കാടിനെ പിടിക്കാനാവുമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും ഷാഫി പറഞ്ഞു. നേരായ മാർഗത്തിലൂടെ ജയിക്കാൻ കഴിയില്ല എന്നത് ബിജെപി അംഗീകരിക്കുകയാണ്. പാലക്കാട് മാറില്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി.
