കൊൽക്കത്ത: ഏതു നിലയ്ക്കും പിടിച്ചെടുത്തേ പറ്റൂ എന്ന വാശിയോടെ ബി.ജെ.പി.,വിട്ടുതരില്ലെന്ന നിശ്ചയദാർഢ്യത്തോടെ മമതയും തൃണമൂലും. വോട്ടെടുപ്പ് തീയതികൾ അടുത്തതോടെ പശ്ചിമബംഗാളിൽ ഇരുകൂട്ടരുടെയും പോർവിളി ഉച്ചസ്ഥായിയിലായിക്കഴിഞ്ഞു. സാധാരണ ഒരു തിരഞ്ഞെടുപ്പല്ല, ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു യുദ്ധംതന്നെയാണ് ഇത്തവണ ഇവിടെ നടക്കുന്നത്. ആകെയുള്ള 294 മണ്ഡലങ്ങളിൽ ഏപ്രിൽ 23-നും 29-നുമാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 152-ഉം രണ്ടാംഘട്ടത്തിൽ 142-ഉം മണ്ഡലങ്ങൾ വിധിയെഴുതും.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധന നിയമസഭാ തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം ഉയർത്തുന്ന പുതിയഘടകമായി മാറിയിട്ടുണ്ട്. എസ്.ഐ.ആർ. എങ്ങനെ ബാധിക്കും, ആർക്ക് ഗുണമുണ്ടാകും തുടങ്ങിയ ചർച്ചകളാണ് രാഷ്ട്രീയനിരീക്ഷകർക്കിടയിൽ സജീവമായിരിക്കുന്നത്. 90 ലക്ഷം പേരാണ് വോട്ടർപട്ടികയിൽനിന്ന് എസ്.ഐ.ആറിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടത്. നിലവിലുള്ള പട്ടികയുടെ 11.85 ശതമാനം വരുമിത്. ഇവരിൽ 27 ലക്ഷംപേർക്ക് ട്രിബ്യൂണലിനെ സമീപിച്ച് പരാതിനൽകാൻ അനുമതിയുണ്ടെങ്കിലും അനുകൂലതീരുമാനം കിട്ടിയാൽത്തന്നെ വോട്ട് ചെയ്യാൻ പറ്റുമോ എന്ന് തീർച്ചയില്ല.
