തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് ആരംഭിച്ചു. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ എഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 2500 പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക ജാഗ്രത നിർദേശം ഉണ്ട്. മൂന്ന് മുന്നണികൾക്കും അതി നിർണായകമാണ് മത്സരം. ഇടതുപക്ഷം ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനത്ത് ഭരണ തുടർച്ച തന്നെയാണ് എൽഡിഎഫ് ലക്ഷ്യം. പത്ത് വർഷം പ്രതിപക്ഷത്തിരുന്ന ശേഷം ഭരണത്തിലേക്ക് തിരികെ എത്താമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. കേരളത്തിലും ശക്തി തെളിയിച്ച് നിയമസഭയിൽ അക്കൗണ്ട് തുറക്കാനാണ് എൻഡിഎ ഒരുങ്ങുന്നത്.
കേരളം വിധിയെഴുതുന്നു
