ടെഹ്റാൻ: അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ ആക്രമണം. മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട് . മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. ആക്രമണത്തിൽ ഘാന സ്വദേശിക്കാണ് പരിക്കേറ്റത്. മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്ത ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംസാരിച്ചുവെന്നാണ് വിവരം.
അതേസമയം, ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുന്ന ഇറാനെതിരെ രൂക്ഷ വിമർശനവുമായി യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് രംഗത്തെത്തിയിരുന്നു. മേഖലയില്‍ ഇറാന് നടത്തുന്ന ആക്രമണങ്ങള്‍ ഇറാന്റെ കരുത്തല്ല, അഹങ്കാരവും തന്ത്രപരമായ വീഴ്ച്ചയുമാണെന്നും ആയിരുന്നു ഡോ. അൻവർ ഗർഗാഷ് കുറിച്ചത്. ഇറാന് മുന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ്, അമേരിക്കന്‍ മാഗസിനായ ‘ഫോറിന് അഫയേഴ്സില്’ എഴുതിയ ലേഖനത്തോടുള്ള പ്രതികരണമായിരുന്നു ഇത്. അയല്‍രാജ്യങ്ങളോട് ഇറാന് പുലര്‍ത്തുന്ന ശത്രുതാ നിലപാടുകളും അധിനിവേശ ശ്രമങ്ങളും ഈ ലേഖനത്തില്‍ നിന്നും ബോധപൂര്‍വ്വം മറച്ചുവച്ചിരിക്കുകയാണെന്നും യുഎഇ മുന്‍മന്ത്രി കൂടിയായ ഗര്‍ഗാഷ് ആരോപിച്ചു.
