വാഷിങ്ടൺ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പുതിയ സൈബർ പോരാട്ടം നയിക്കുകയാണ് ഇറാൻ അനുകൂല ഗ്രൂപ്പുകൾ. എഐ ഉപയോഗിച്ച് നിർമ്മിച്ച ആകർഷകമായ ചിത്രങ്ങളും വിഡിയോകളും വഴി യുദ്ധത്തെക്കുറിച്ചുള്ള പൊതുജന അഭിപ്രായം മാറ്റാനാണ് ഇവരുടെ നീക്കം. അമേരിക്കൻ വിരുദ്ധ വികാരം വളർത്താൻ ഇംഗ്ലീഷ് ഭാഷയിലുള്ള മീമുകളാണ് ഇവർ പ്രധാനമായും ഉപയോഗിക്കുന്നത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ലക്ഷ്യമിട്ടാണ് ഭൂരിഭാഗം മീമുകളും പുറത്തിറങ്ങുന്നത്. ട്രംപിനെ പരിഹസിക്കുന്ന ആനിമേഷൻ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. അമേരിക്കൻ സംസ്കാരവും രാഷ്ട്രീയവും കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
പാശ്ചാത്യ മാധ്യമങ്ങളുടെ ആധിപത്യം തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈ സൈബർ ഗ്രൂപ്പുകൾ വ്യക്തമാക്കി. യുദ്ധവിരാമത്തിന് പിന്നാലെ ട്രംപ് കീഴടങ്ങിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഇവർ ശക്തമാക്കിയിട്ടുണ്ട്. ആധുനിക യുദ്ധങ്ങളിൽ ആയുധങ്ങളേക്കാൾ വലിയ സ്വാധീനം ഇത്തരം ‘ഡിജിറ്റൽ യുദ്ധങ്ങൾക്ക്’ ഉണ്ടെന്നാണ് സൈബർ ഗ്രൂപ്പുകളുടെ അവകാശ വാദം.
