തിരുവനന്തപുരം : ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കേളികൊട്ടുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പത്തുവര്‍ഷത്തെ കിരാതഭരണത്തില്‍നിന്ന് നാടിന് മോചനമാക്കാൻ ഐക്യ ജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായും മറ്റു ചില വര്‍ഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയും തുടര്‍ഭരണം നേടാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. പക്ഷേ അത് കേരളത്തില്‍ വിലപ്പോകില്ല. അത് അവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു. അതിനാൽ ബൈ ബൈ പിണറായിയെന്നും കെസി വേണുഗോപാൽ ഫേയ്സ്ബുക്കിൽ കുറിച്ചു.
പിണറായി ഭരണത്തിൻ്റെ ‘ആ 10’ കാലം കഴിഞ്ഞെന്നും ഇനിയൊരു ആപത്തിന് കേരള ജനത നിന്ന് കൊടുക്കില്ലെന്നും പറഞ്ഞ വേണുഗോപാൽ അതിനുള്ള 10 കാരണങ്ങൾ അക്കമിട്ട് നിരത്തുകയും ചെയിതു .പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരമാക്കും, യുവതീപ്രവേശനം നടപ്പാക്കും, സര്‍ക്കാര്‍ ആശുപത്രികളെ കൊലക്കളമാക്കും, സാമ്പത്തികരംഗം കൂപ്പുകുത്തും, ആര്‍ഭാടങ്ങളുടെ ആറാട്ട് തുടരും, നാട് കടുത്ത വിലക്കയറ്റം നേരിടും. വീട്ടുകരം, വസ്തുക്കരം, വൈദ്യുതി ചാര്‍ജ്, ചികിത്സാനിരക്ക്, ബസ് കൂലി തുടങ്ങിയ എല്ലാ കരങ്ങളും നിരക്കുകളും കുത്തനേ വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. മുഖ്യമന്ത്രിക്കെതിരേ അരഡസനിലധികം കേസുകള്‍ക്ക് സാധ്യതയുണ്ടെങ്കിലും അവയെല്ലാം ചവിട്ടിയൊതുക്കുമെന്നു കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
