പത്തനംതിട്ട: ശബരിമലയിലെ ദോഷങ്ങള്‍ മാറാന്‍ പരിഹാര പൂജകൾ ആരംഭിച്ച് ദേവസ്വം ബോര്‍ഡ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും, കാസര്‍കോടും കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലുമാണ് പ്രത്യേക പൂജ നടന്നത്. കാസര്‍കോട് കാര്‍ത്തിക പൂജയും, കാണിക്ക സമര്‍പ്പണവും നടത്തി.
വാക്ക് ദോഷം മാറാനാണ് കൊല്ലൂരിലെ പൂജകള്‍ നടത്തിയത്. കൊല്ലൂരില്‍ മണി, നാക്ക്, നാരായം എന്നിവ സമര്‍പ്പിച്ച് പൂജ ചെയ്തു. 2018ല്‍ കണ്ടെത്തിയ ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരിഹാര പൂജകള്‍ ചെയ്യുന്നത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് പരിഹാര ക്രിയകള്‍ നടത്തുന്നത്. കേരളത്തിലെ 25 ക്ഷേത്രങ്ങളിലായിരിക്കും പരിഹാര ക്രിയകള്‍ നടത്തുക. 2018ല്‍ കണ്ടെത്തിയ ദേവപ്രശ്നങ്ങളില്‍ ചില ദോഷങ്ങളും പരിഹാരങ്ങളും കണ്ടെത്തിയതിൽ പ്രായശ്ചിത്ത പൂജകള്‍ക്കായി ദേവസ്വം ബോര്‍ഡ് യോഗം 5 ലക്ഷം രൂപ അനുവദിച്ചിരുന്നു. ആദ്യമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രായശ്ചിത്ത പൂജകള്‍ക്കായി പണം അനുവദിക്കുന്നതെന്നും ദേവസ്വം ബോര്‍ഡിന്റെ സുവര്‍ണ്ണ കാലഘട്ടമാകും ഇനി വരാന്‍ പോകുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് ജയകുമാർ നേരത്തെ അറിയിച്ചിരുന്നു.
