ടെഹ്‌റാൻ: പാക്കിസ്ഥാന്റെ ഇടപെടലിൽ ട്രംപ് മുന്നോട്ടുവെച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ. ഹോർമുസ് കടലിടുക്ക് ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ തുറക്കുമെന്നും ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കുമെന്ന ഭീഷണിയ്ക്കുപിന്നാലെ ചൊവ്വാഴ്ചയാണ് രണ്ടാഴ്ചത്തെ വെടിനിർത്തലിന് ഇറാനുമായി അമേരിക്ക ധാരണയായത്. രണ്ടാഴ്ചത്തേക്ക് എല്ലാ ശത്രുതയും അവസാനിപ്പിക്കാനും ഹോർമുസ് വേഗം തന്നെ തുറന്നുകൊടുക്കാനും ആണ് ഈ കരാർ മുന്നോട്ടുവെക്കുന്നത്. അതേസമയം ഈ രണ്ടാഴ്ചത്തെ സമയം ഇറാനുമായി ഒരു അവസാന ധാരണയിലെത്താൻ അമേരിക്ക വിനിയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇതിനു പിന്നാലെ ആയിരുന്നു ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം വന്നത്. പാക് പ്രധാന മന്ത്രി ഷബാസ് ഷെരീഫ് തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ട അഭ്യർത്ഥന മാനിച്ചും,തങ്ങൾ മുന്നോട്ടുവച്ച 15 നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തണമെന്ന അമേരിക്കയുടെ ആവശ്യം പരിഗണിച്ചുമാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ
