കൊച്ചി: താരസംഘടന ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്മ എന്നിവർക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. ക്രിമിനൽ നടപടി പ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. ഈ മാസം പതിനേഴിനകം റിപ്പോർട്ട് നൽകാൻ പൊലീസിന് തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നിർദേശം നൽകിയിട്ടുണ്ട്.
അൻസിബക്കെതിരെ കടുത്ത നീക്കവുമായി അഭിനേതാക്കളുടെ സംഘടന അമ്മ കടന്നിരുന്നു. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈ മാസം 17 നുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അൻസിബ ഇവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്.
അതേസമയം, ടിനി ടോമിനെതിരെയും ലക്ഷ്മിപ്രിയക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ച സമയത്ത് സംഘടനയിൽ നിന്ന് തനിക്ക് നീതി കിട്ടിയില്ലെന്ന് അൻസിബ വ്യക്തമാക്കിയിരുന്നു. അമ്മ പ്രസിഡണ്ടിനോട് ലക്ഷ്മി പ്രിയയുമായി ഉണ്ടായ പ്രശ്നങ്ങൾ പറഞ്ഞിരുന്നെങ്കിലും തന്നെ പരിഗണിച്ചില്ല എന്നാണ് അൻസിബയുടെ പരാതി. കഴിഞ്ഞ കുടുംബ സംഗമത്തിൽ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അമ്മയിൽ ചേരിതിരിഞ്ഞുള്ള ആരോപണ പ്രത്യാരോപണങ്ങളുടെ തുടക്കം.
