ന്യൂഡല്‍ഹി: കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം. റെയില്‍വേക്ക് നിലവില്‍ പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. നിലവില്‍ റെയില്‍വേക്ക് കീഴിലുള്ള കോച്ച് നിര്‍മ്മാണ യൂണിറ്റുകള്‍ ഇപ്പോഴത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണെന്നും അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. പദ്ധതിക്കായി സംസ്ഥാനം ഏറ്റെടുത്ത് നല്‍കിയ 228 ഏക്കര്‍ ഭൂമി റെയില്‍വേയുടെ ഭാവി വികസനം, പ്രവര്‍ത്തന ആവശ്യങ്ങള്‍ എന്നിവയ്ക്കായി മാറ്റിവയ്ക്കുകയാണെന്നും റെയില്‍വേ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു
‘മുഴുവനായുള്ള റെയില്‍വേയുടെ പ്രവര്‍ത്തന ആവശ്യങ്ങളുമായി ബന്ധപ്പെട്ട റോളിങ് സ്റ്റോക്കുകളുടെ(ലോക്കോമോട്ടീവുകള്‍, ഫ്രീറ്റ്-പാസഞ്ചര്‍ കാറുകള്‍/കോച്ചുകള്‍, നോണ്‍ റെവന്യു കാര്‍ എന്നിവ) ലഭ്യതയ്ക്കായാണ് കോച്ച് നിര്‍മാണ യൂണിറ്റുകള്‍ സാധാരണയായി ആരംഭിക്കുന്നത്. നിലവിലുള്ള ഉത്പാദന യൂണിറ്റുകളില്‍ നിന്നും ഇവ ആവശ്യത്തിന് ലഭിക്കുന്നുണ്ട്. കേരളത്തില്‍ കോച്ച് ഫാക്ടറിക്കായി നീക്കിവച്ച ഭൂമി വകുപ്പിന്റെ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വിനിയോഗിക്കും’- അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
കേരളം പ്രതീക്ഷവെച്ചിരുന്ന വലിയെ റെയില്‍വേ വികസന പദ്ധതിയാണ് ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. 2008-2009 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. നിലവിലുള്ള റെയില്‍വേയുടെ ഉത്പാദന യൂണിറ്റുകളില്‍ നിന്നും മതിയായ റോളിങ് സ്റ്റോക്കുകള്‍ ലഭിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസിന് ലഭിച്ച മറുപടിയില്‍ കേന്ദ്രം അറിയിച്ചു. സംയുക്ത സംരംഭം എന്ന നിലയ്ക്കാണ് 2012ല്‍ കോച്ച് ഫാക്ടറിയുടെ തറക്കല്ലിട്ടത്. 39 കോടി ചെലവാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയത്.
സംസ്ഥാനവുമായി ചേര്‍ന്ന് സംയുക്തമായൊരു പദ്ധതിയെന്ന നിലയ്ക്കാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. ഇതില്‍ പബ്ലിക്ക് പ്രൈവറ്റ് പങ്കാളിത്തവും വിഭാവനം ചെയ്തിരുന്നു. പരമ്പരാഗതമായ രീതിയിലുള്ള കോച്ചുകളില്‍ നിന്നും വ്യത്യസ്തമായി വന്ദേ ഭാരതുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ആധുനിക കോച്ചുകളാണ് റെയില്‍വേ ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇതിനായുള്ള സംവിധാനങ്ങള്‍ പേരംപൂരിലടക്കമുള്ള കോച്ച് ഫാക്ടറികളിലുണ്ട്. അതിനാൽ മറ്റ് നിർമാണ യൂണിറ്റുകൾ വേണ്ടെന്നാണ് റെയിൽവേയുടെ തീരുമാനം.
