വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ പര്യവസാനം ഹോർമുസിലെ ടോൾബൂത്തിന്റെ പിറവിയോടെയായിരിക്കുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ, അതിന്റെ നിയന്ത്രണം സംബന്ധിച്ചുള്ള തർക്കങ്ങളും അവകാശവാദങ്ങളും വെടിനിർത്തലിന് പിന്നാലെ ആരംഭിക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ വെടിനിർത്തൽ ധാരണപ്രകാരം ഹോർമുസ് കടലിടുക്ക് കടക്കുന്ന എല്ലാ കപ്പലുകൾക്കും രണ്ട് മില്യൺ യുഎസ് ഡോളർ ഫീസ് നൽകേണ്ടിവരുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു. ഇറാനിയൻ സായുധ സേന ഏകോപിപ്പിക്കുന്ന ‘നിയന്ത്രിത ഗതാഗത’ സംവിധാനമായിരിക്കും ഇവിടെ വരികയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ടോൾ ഔദ്യോഗികമാക്കാനുള്ള കരട് ബിൽ ചൊവ്വാഴ്ച ഇറാൻ പാർലമെന്റ് അംഗീകരിച്ചിരുന്നു. ഇതിലൂടെ ലഭിക്കുന്ന വരുമാനം യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെത്തുടർന്ന് തകർന്ന രാജ്യത്തിന്റെ പുനർനിർമ്മാണത്തിനായി ഉപയോഗിക്കുമെന്നാണ് വിവരം.
ഇതിനിടെ ഹോർമുസ് കടലിടുക്കിലെ ഗതാഗതസ്തംഭനം നിയന്ത്രിക്കാൻ യുഎസ് സഹായിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ‘ഒരുപാട് നല്ല കാര്യങ്ങൾ നടക്കുമെന്നും വലിയ തോതിൽ പണം സമ്പാദിക്കു’മെന്നും വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ട്രംപിന്റെ പുതിയ പ്രസ്താവനയിൽ പറയുന്നു. ‘ഇറാന് പുനർനിർമാണ പ്രക്രിയ ആരംഭിക്കാം. എല്ലാം നന്നായി നടക്കുന്നു എന്ന് ഉറപ്പാക്കാൻ അവിടെ ചുറ്റിക്കറങ്ങും. അത് സംഭവിക്കുമെന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. അമേരിക്കയിൽ നമ്മൾ അനുഭവിക്കുന്നതുപോലെ, ഇത് മിഡിൽ ഈസ്റ്റിന്റെ സുവർണകാലഘട്ടമായേക്കാം’, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
