സൗദി: സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അറബിക് വാർത്താ ചാനലായ അൽ അറബിയയുടെ യെമൻ കറസ്പോണ്ടന്റ് മുഹമ്മദ് അയ്ദ കൊല്ലപ്പെട്ടു. യെമനിലെ മുഖല്ല നഗരത്തിലെ 60-ാം സ്ട്രീറ്റിന് സമീപം അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയുണ്ടായ സ്ഫോടനത്തെ തുടർന്നാണ് മരണം സംഭവിക്കുന്നത്. സ്ഫോടനത്തിൽ വാഹനം പൂർണമായും തകർന്നതായാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു വിഭാഗവും ഏറ്റെടുത്തിട്ടില്ല. മാധ്യമപ്രവർത്തകന്റെ കൊലപാതകത്തെ യെമൻ ജേർണലിസ്റ്റ്സ് സിൻഡിക്കേറ്റ് ശക്തമായി അപലപിക്കുകയും അടിയന്തര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കാൻ യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ഒരു സംയുക്ത ഉന്നത അന്വേഷണ സമിതി രൂപീകരിക്കാൻ നിർദേശം നൽകി. കൂടാതെ, അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും യെമൻ പ്രധാനമന്ത്രി ഷായ അൽ സിന്ദാനി ബന്ധപ്പെട്ടവർക്ക് പ്രത്യേക നിർദേശവും നൽകി.
യെമനിൽ മാധ്യമപ്രവർത്തകന് നേരെ ബോംബാക്രമണം
