ചികിത്സാച്ചെലവ് സ്വയം വഹിച്ച ശേഷം പിന്നീട് തുക നേടിയെടുക്കുന്ന റീഇംബേഴ്സ്മെന്റ് രീതിയില്ല, ക്യാഷ്ലെസ് സംവിധാനത്തിനാണ് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുള്ളതെന്ന് റിപ്പോര്‍ട്ട്. പോളിസിബസാറിന്റെ ഏറ്റവും പുതിയ ‘ഹെല്‍ത്ത് ക്ലെയിംസ് എക്സ്പീരിയന്‍സ് ഇന്‍ഡക്സ്’ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഓഗസ്റ്റ് 2024 മുതല്‍ സെപ്റ്റംബര്‍ 2025 വരെയുള്ള കാലയളവില്‍ ആശുപത്രിയിലാകുകയും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുകയും ചെയ്ത 2,228 പേരിലാണ് സര്‍വേ നടത്തിയത്. വന്‍നഗരങ്ങള്‍ക്ക് പുറമെ ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു.
സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ഏഴുപേരും ക്യാഷ്ലെസ് ചികിത്സയാണ് തിരഞ്ഞെടുത്തത്. കുറഞ്ഞ പേപ്പര്‍ വര്‍ക്കുകള്‍, പെട്ടെന്നുള്ള അപ്രൂവൽ, ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആശുപത്രികളുടെ വലിയ ശൃംഖല എന്നിവയാണ് ഉപഭോക്താക്കള്‍ ഈ സംവിധാനത്തിലേക്ക് മാറുന്നതിന്റെ പ്രധാന കാരണങ്ങള്‍.
അതേസമയം, റീഇംബേഴ്സ്മെന്റ് ക്ലെയിമുകള്‍ പലര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ആദ്യം സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കുകയും, പിന്നീട് ബില്ലുകളും മറ്റ് രേഖകളും ഇന്‍ഷുറന്‍സ് കമ്പനിക്ക് സമര്‍പ്പിച്ച് പണം തിരികെ വാങ്ങുകയും ചെയ്യുന്നതാണ് ഈ രീതി. അമിതമായ പേപ്പര്‍ വര്‍ക്കുകളും പണം ലഭിക്കാനെടുക്കുന്ന കാലതാമസവുമാണ് ഉപഭോക്താക്കളെ ഇതില്‍ നിന്ന് അകറ്റുന്നത്.
ഭാവിയില്‍ ക്ലെയിം നടപടികള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി ചില നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഇടപാടുകളിലും ആശയവിനിമയത്തിലും കൂടുതല്‍ സുതാര്യത കൊണ്ടുവരിക, ക്ലെയിമുകള്‍ നിരസിക്കുകയാണെങ്കില്‍ അതിനുള്ള കൃത്യമായ കാരണം വ്യക്തമാക്കുക, പോളിസി എടുക്കുന്ന സമയത്ത് തന്നെയുള്ള കര്‍ശനമായ പരിശോധനകള്‍, ക്ലെയിം സ്റ്റാറ്റസ് അപ്പപ്പോള്‍ അറിയാന്‍ സഹായിക്കുന്ന റിയല്‍- ടൈം ട്രാക്കിംഗ് സംവിധാനം, ഇന്‍ഷുറന്‍സ് കമ്പനികളും ആശുപത്രികളും തമ്മിലുള്ള മികച്ച ഏകോപനം തുടങ്ങിയ നിർദേശങ്ങളും ഇതിലുണ്ട്. ഈ മാറ്റങ്ങള്‍ നടപ്പിലാക്കിയാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
