റിയാദ്: രാജ്യത്തെ മരുന്നുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജൂൺ മാസത്തിൽ മാത്രം വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് മരുന്നുമായി ബന്ധപ്പെട്ട് 7000 സൈഡ് എഫക്ട് റിപ്പോർട്ടുകൾ ലഭിച്ചു. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആംഡ് ഫോഴ്‌സസ് ഹോസ്പിറ്റൽ ഇൻ ദി സൗത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 4,836 കേസുകളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്തത്. പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റി, ത്വാഇഫ് ഹെൽത്ത് ക്ലസ്റ്റർ, കിങ് അബ്ദുൽ അസീസ് സ്പെഷ്യൽ ഹോസ്പിറ്റൽ എന്നിവയാണ് തൊട്ടുപിന്നിലായി ഉള്ളത്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യ നടപ്പിലാക്കി വരുന്ന ‘ഫാർമകോവിജിലൻസ്’ പദ്ധതിയുടെ ഭാഗമായാണ് ഈ വിവരങ്ങൾ ശേഖരിച്ചത്. വിപണിയിലുള്ള മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും നിരന്തരമായി നിരീക്ഷിക്കാനും, അതുവഴി മരുന്നുകൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് രോഗികളെ സംരക്ഷിക്കാനും ഈ റിപ്പോർട്ടുകൾ അതോറിറ്റിയെ സഹായിക്കും. ഇത്തരത്തിൽ പാർശ്വഫലങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിൽ ഖമീസ് മുശൈത്തിലെ സൈനിക ആശുപത്രിയാണ് ഏറ്റവും മുന്നിലുള്ളത്.
മരുന്നുമായി ബന്ധപ്പെട്ട് ജൂണിൽ ലഭിച്ചത് 7,000 സൈഡ് എഫക്ട് റിപ്പോർട്ടുകൾ; സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി
