ദുബൈ: ദുബൈ നഗരത്തിൽ വൻ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ച് ആർടിഎ. രണ്ട് ശതകോടി ദിർഹമിന്റെ പദ്ധതിക്കാണ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി കരാർ നൽകിയത്. ലത്തീഫ ബിൻത് ഹംദാൻ കൊറിഡോർ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. 12 കിലോമീറ്റര്‍ നീളമുള്ള പുതിയ ഇടനാഴി ദുബൈയിലെ പ്രധാന ഹൈവേകളായ ശൈഖ് സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ്, എമിറേറ്റ്‌സ് റോഡ് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതാകും. പദ്ധതി 2028-ഓടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഉമ്മുല്‍ ഷീഫ് സ്ട്രീറ്റില്‍ നിന്ന് എമിറേറ്റ്‌സ് റോഡിലേക്കുള്ള യാത്രയ്ക്ക് 33 മിനിറ്റ് വേണ്ടിവരുമ്പോള്‍, പുതിയ പാത വരുന്നതോടെ ഇത് വെറും 15 മിനിറ്റായി (ചുരുങ്ങും. 2,300 മീറ്റര്‍ നീളമുള്ള ഏഴ് പാലങ്ങളും 900 മീറ്റര്‍ നീളമുള്ള എട്ട് തുരങ്കങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. 12.5 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്കുകളും ഒരുക്കുന്നുണ്ട്. മണിക്കൂറില്‍ ഏകദേശം 16,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ പാത വഴി ദിവസവും 1,30,000-ത്തിലധികം യാത്രകള്‍ നടക്കുമെന്നാണ് കണക്കാക്കുന്നത്.
ദുബൈ നഗരത്തിൽ വൻ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ച് ആർടിഎ
