പാർട്ടി നടക്കുന്നതിനിടെ പുകയും തീയും പടർന്നു,തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ

ബാങ്കോക്ക്: തായ്‍ലൻഡിലെ വടക്കൻ ബാങ്കോക്കിൽ പബ്ബിൽ വൻ തീപിടിത്തം. അപകടത്തിൽ 27 പേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റു. അർധരാത്രിയിൽ പാർട്ടി നടക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. നിരവധി പേരുടെ മൃതദേഹങ്ങൾ ശുചിമുറികളിൽ നിന്നാണ് കണ്ടെത്തിയത്. തായ്‍ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ അപകട സ്ഥലം സന്ദർശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 2022ലും ബാങ്കോക്കിലെ പബ്ബിൽ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് 14 പേരാണ് കൊല്ലപ്പെട്ടത്. ബാറിൽ തീ പടരുകയും പൊട്ടിത്തെറികളും ഉണ്ടായതിനിടെ ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന വീഡിയോകൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ച ശേഷമാണ് ബാറിലെ അഗ്നിബാധ നിയന്ത്രിക്കാൻ സാധിച്ചത്. എന്നാൽ ഇതിനോടകം തന്നെ ബാർ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. കാണാതായ ആളുകളുടെ എണ്ണം ഇനിയും ലഭ്യമായിട്ടില്ല. വാരാന്ത്യ ആഘോഷങ്ങളിലും പാർട്ടികളുടേയും ഭാഗമായി നിരവധിപ്പേരാണ് ബാറിലുണ്ടായിരുന്നത്. കട്ട് ഓഫ് സ്വിച്ചിന്റെ ഭാഗത്ത് തീ കാണുകയും സെക്കന്റുകൾക്കുള്ളിൽ ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയും ചെയ്തുവെന്നാണ് അഗ്നിബാധയിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *